Friday, July 30, 2010

ഭീകരതയുടെ പേരിലുള്ള ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കാന്‍ ഭരണകൂടം തയ്യാറാകണം: നൂറുല്‍ ഉലമ എം.എ ഉസ്താദ്

പുത്തിഗ : ഭീകര വിരുദ്ധ വേട്ടയുടെ പേരില്‍ വന്‍ശക്തിക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന തല തിരിഞ്ഞ നയങ്ങളാണ് ലോകത്ത് ഭീകരതയും തീവ്രവാദവും വളരാന്‍ കാരണമായതെന്ന് ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. മുഹിമ്മാത്തില്‍ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രായേല്‍ കാലങ്ങളായി ഫലസ്തീന്‍ മക്കള്‍ക്കു നേരെ നടത്തി കൊണ്ടിരിക്കുന്ന ഭീകരതയ്ക്ക് അമേരിക്കയും കൂട്ടാളികളും എല്ലാ ഒത്താശകളും ചെയ്യുന്നു. അക്രമത്തിനിരയാകുന്ന ഫലസ്തീനിലെ ചെറുപ്പക്കാര്‍ നടത്തുന്ന ചെറുത്ത് നില്‍പുകളെ ഭീകരതയായി മുദ്രകുത്തുന്നു. അമേരിക്കയുടെ കുതന്ത്രങ്ങള്‍ക്ക് നമ്മുടെ രാജ്യത്തിന്റെ നേതൃത്വം പോലും പിന്തുണ നല്‍കുന്നത് ഖേദകരമാണ്. നമ്മുടെ രാജ്യത്തും ഈ ഇരട്ടത്താപ്പ് പ്രകടമാവുന്നത് ഉത്കണ്ഠ ഉണര്‍ത്തുന്നതാണ്. ഗുജറാത്തിലടക്കം ന്യൂന പക്ഷ വിഭാഗത്തിനെതിരെ നടന്ന വംശ ഹത്യയും അതിക്രമങ്ങളും ഭീകരതയാണെന്ന് സമ്മതിക്കാന്‍ ഭരണകൂടം തയ്യാറാകാത്തതാണ് ഇവിടെ തീവ്രവാദ നീക്കങ്ങള്‍ ശക്തിപ്പെടാന്‍ കാരണം. വിവരമില്ലാത്ത ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നതില്‍ ഭരണകൂടങ്ങളുടെ നിഷ്‌ക്രിയത്വം കാരണമാകുന്നതായി നൂറുല്‍ ഉലമ പറഞ്ഞു. തീവ്രവാദത്തിന്റെ കാരണം കണ്ടെത്തി പരിഹാരം ഉണ്ടാക്കുന്നതിന് പകരം കോലാഹലങ്ങള്‍ ഉണ്ടാക്കി സമൂഹത്തെ മൊത്തം പ്രതികകൂട്ടില്‍ നിര്‍ത്തുന്ന നടപടി ഭരണകൂടങ്ങള്‍ക്ക് ഭൂഷണമല്ല. വര്‍ധിച്ചു വരുന്ന തീവ്ര ചിന്തയില്‍ നിന്നും ജീര്‍ണതകളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ മുഹിമ്മാത്ത്, സഅദിയ്യ പോലുള്ള മത ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പാഠ്യ പദ്ധതിക്ക് കഴിയുമെന്ന് നൂറുല്‍ ഉലമ അഭിപ്രായപ്പെട്ടു. ഗള്‍ഫ് നല്കിയ താത്കാലിക സമൃദ്ധി ധൂര്‍ത്തിന് ഉപയോഗിക്കാതെ കുടുംബത്തിന്റെയും നാടിന്റെയും ഭദ്രതയ്ക്ക് കരുതലായി നില്കാന്‍ പ്രവാസികള്‍ തയ്യാറാകണമെന്ന് എം.എ ഉസ്താദ് ഓര്‍മിപ്പിച്ചു.


മുഹിമ്മാത്തില്‍ ആണ്ട് നേര്‍ച്ചക്ക് കൊടി ഉയര്‍ന്നു.

കാസര്‍കോട് : സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ട് നേര്‍ച്ചയക്ക് പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ കൊടി ഉയര്‍ന്നു. ഇനി രണ്ട് നാള്‍ മുഹിമ്മാത്തു പരിസരവും ആത്മീയതയുടെ നിറവില്‍. ആയിരത്തിലേറെ വിദ്യാര്‍ത്ഥികളെയും നൂറുകണക്കിന് പ്രവര്‍ത്തകരെയും സാക്ഷിയാക്കി സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ നഗരി ഉണര്‍ന്നു. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, അന്തുഞ്ഞി മൊഗര്‍, അശ്രഫ് തങ്ങള്‍ മുട്ടത്തൊടി, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദു റഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി തുടങ്ങിയവര്‍ പങ്കോടുത്തു. വ്യാഴാഴ്ച വൈകിട്ട് ഇച്ചിലംകോട് മഖാം സിയാറത്തിനു ശേഷം കുമ്പളയില്‍ നിന്നും വിളംബരമായാണ് പ്രവര്‍ത്തകരും നേതാക്കളും മുഹിമ്മാത്ത് നഗറിലെത്തിയത്. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് നൂറുകണക്കിനു പേര്‍ വിളംബരത്തില്‍ കണ്ണികളായി. പൈവളിഗെ കട്ടത്തിലയില്‍ നിര്‍മാണം പൂര്‍ത്തിയായ മുഹിമ്മാത്ത് മസ്ജിദിന്റെ ഉദ്ഘാടനം ശൈഖ് മുഹമ്മദ് അബ്ദുല്ല ഹുസൈന്‍ നിര്‍വഹിച്ചു. ഉച്ചയക്ക് നടന്ന സാംസ്‌കാരിക സമ്മേളനം ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. തോമസ് ഡിസൂസ, സിറാജ് ദുബൈ എഡിഷന്‍ ഡയറക്ടര്‍ ഹമീദ് ഈശ്വരമഗലം, കുഞ്ഞാമു മാസ്റ്റര്‍, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. സെക്രട്ടറി ബശീര്‍ പുളിക്കൂര്‍ സ്വാഗതവും അസിസ്റ്റന്റ് മാനേജര്‍ ഉമര്‍ സഖാഫി നന്ദിയും പറഞ്ഞു. രാത്രി നടന്ന സ്വലാത്ത് മജ്‌ലിസില്‍ ആയിരങ്ങള്‍ എത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് അഹ്ദല്‍ മഖാം സിയാറത്തിന് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം നേതൃത്വം നല്‍കും. പ്രാരംഭ സമ്മേളനം സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, യു.വി ഉസ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മച്ചംപാടി പ്രസംഗിക്കും. കണച്ചൂര്‍ മോണു ഹാജി, യു.ടി ഖാദര്‍ എം.എല്‍.എ, മൊയ്തീന്‍ ബാവ മംഗളുരു, കോണന്തൂര്‍ ബാവ ഹാജി പ്രകാശനം നിര്‍വ്വഹിക്കും. മുഹിമ്മാത്ത്‌സ്വീറ്റ് വാട്ടര്‍ പ്രജക്റ്റിന്റെ ശിലാ സ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബി അബ്ദുല്‍ റസാഖ് ഹാജി നിര്‍വ്വഹിക്കും. വൈകിട്ട് അഞ്ചിന് പ്രവാസി കൂട്ടായ്മ നടക്കും. വൈകിട്ട് ഏഴിന് മഖാം പരിസരത്ത് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസ്സില്‍ സ്വാലിഹ് സഅദി തളിപറമ്പ പ്രാര്‍ഥന നടത്തും. തുടര്‍ന്ന് നടക്കുന്ന ദിക്‌റ് ദുആ സമ്മേളനത്തില്‍ സി.പി മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ മഞ്ഞനാടി ഉസ്താദ് പ്രാര്‍ഥന നടത്തും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നതൃത്വം നല്‍കും. അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി ഉദ്്‌ബോധനം നടത്തും. പ്രാസ്ഥാനിക സമ്മേളനം, ഫിഖ്ഹ് സെമിനാര്‍, പൂര്‍വ്വ വിദ്യാര്‍ഥിþ, ഹിമമി സംഗമങ്ങള്‍ തുടങ്ങിയ പ്രൗഢ പരിപാടികള്‍ക്ക് ശേഷം ശനിയാഴ്ച രാത്രി സനദ് ദാന മഹാസമ്മേളന ത്തോടെടെ സമാപിക്കും. പതിനായിരം പേര്‍ക്ക് സമ്മേളനം വീക്ഷിക്കാന്‍ പാകത്തില്‍ കൂറ്റന്‍ പന്തലും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.