Wednesday, August 4, 2010

പ്രാര്‍ത്ഥന സദസ്സ്‌ സംഘടിപ്പിക്കുക

മഞ്ചേശ്വരം: കറന്തക്കാട്ടില്‍ ഇന്നലെ സംഭിച്ച വാഹനാപകടത്തില്‍ മരണമടഞ്ഞ മൈമൂന എന്ന സ്‌ത്രീയുടെ പേരിലും അപകടത്തില്‍ ഗുരുതരമായ നിലയില്‍ മംഗലാപുരം ആശുപത്രിയില്‍ കഴിയുന്ന ഒരു കുടുംബത്തിലെ ആറ്‌ അംഗങ്ങളുടെ പൂര്‍ണ്ണ ആരോഗ്യത്തിനും കുടുംബസമാധാനത്തിനും മഗ്‌ഫിറത്തിന്‌ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണമെന്ന്‌ സംയുക്ത ഖാസി സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍-ബുഖാരി പോസോട്ട്‌, എസ്‌.വൈ.എസ്‌.മഞ്ചേശ്വരം മേഖല പ്രസിഡന്റ്‌ മൂസല്‍ മദനി, എസ്‌.എസ്‌.എഫ്‌.മഞ്ചേശ്വരം സെക്ടര്‍ കമ്മിറ്റി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കറന്തക്കാട് വാഹനാപകടത്തില്‍ മരിച്ച മൈമൂനയുടെ മയ്യത്ത് ഖബറടക്കി; പരിക്കേറ്റ കുട്ടിയുടെ ചികിത്സ സിറ്റിഗോള്‍ഡ് ഏറ്റെടുത്തു

കാസര്‍കോട്: ചൊവ്വാഴ്ച വൈകിട്ട് ലോറിക്ക് പിറകില്‍ മാരുതി കാറിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബന്തിയോട് കുബണ്ണൂരിലെ മൂസയുടെ ഭാര്യ മൈമൂനയുടെ മയ്യത്ത് വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ചേരങ്കൈ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തളങ്കര മാലിക്ദീനാര്‍ കുളിപ്പിച്ച ശേഷമാണ് ചേരങ്കൈയിലെ തറവാട്ട് വീട്ടില്‍ എത്തിച്ചത്.

മാലിക്ദീനാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകന്‍ ശംസീര്‍ ഉമ്മയെ അവസാനമായി ഒരുനോക്കാനായി വീട്ടിലെത്തിയിരുന്നു. മൈമൂനയുടെ ആകസ്മികമായ മരണവും കുടുംബത്തിന് നേരിട്ട ദുരന്തവും ജനങ്ങളെ കരളലിയിപ്പിച്ചു. ദുഖഭാരത്തോടെയാണ് നാട്ടുകാര്‍ മൈമൂനയുടെ മൃതദേഹം ഖബറടക്കാനായി കൊണ്ട് പോയത്. മകന്‍ ഷെഫീഖും, മൈമൂനയുടെ സഹോദരി ആയിഷയുടെ മകന്‍ സക്കറിയ(നാല്), ഷെഫീഖിന്റെ ഭാര്യ കുബ്‌റയും ഗുരുതരാവസ്ഥയില്‍ മംഗലാപുരം ആശുപത്രിയില്‍ ചിത്സയിലാണ്. ഇവരെ കൂടാതെ സഫീന, ഹനീഫ്, അഷ്ക്കര്‍ എന്നിവരും മംഗലാപുരം ആശുപത്രില്‍ ചികിത്സയിലാണ്. ഇതില്‍ ഷെഫീഖ്, കുബ്‌റ, സക്കറിയ എന്നിവര്‍ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതില്‍ കുബൃഅയെ ബുധനാഴ്ച വൈകിട്ടോടെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റി. സക്കറിയയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ്. മുഖത്തിന്റെ ഒരു ഭാഗം പറിഞ്ഞ് പോയ നിലയിലാണ് സക്കറിയയെ ആശുപത്രിയിലെത്തിച്ചത്.

സക്കറിയയുടെ ചികിത്സയുടെ മുഴുവന്‍ ചെലവും സിറ്റിഗോള്‍ഡ് ജ്വല്ലറി ഏറ്റെടുത്തു. പാവപ്പെട്ട കുടുംബത്തിന് സംഭവിച്ച ഈ ദുരന്തത്തില്‍ നാടൊന്നാകെ സഹായ പാതയിലാണ്. ആശുപത്രിയിലെത്തിയ പലരും ചികിത്സാ സഹായം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപയുടെ സഹായം ലഭിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനും മരിച്ച മൈമൂനയുടെ കുടുംബത്തെ സഹായിക്കാനായി സഹായകമ്മിറ്റി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുക്കര്‍.

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് സ്ത്രീ മരിച്ചു: ഏഴുപേര്‍ക്ക് പരിക്ക്:6 പേരുടെ നില ഗുരുതരം

കാസര്‍കോട്‌: നിര്‍ത്തിയിട്ട ട്രൈലര്‍ ലോറിക്ക്‌ പിറകില്‍ മാരുതി കാറിടിച്ച്‌ വീട്ടമ്മ മരിച്ചു.
മകനുള്‍പ്പെടെ എഴുപേരെ ഗുരുതരമായ പരിക്കുകളോടെ കാസര്‍കോട്‌ മംഗലാപുരം
ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ബന്തിയോട്‌ കുബണ്ണൂരിലെ മൂസയുടെ ഭാര്യ
മൈമൂന(50) ആണ്‌ മരിച്ചത്‌. മകന്‍ ഷെഫീഖ്‌(21), ഷെഫീഖിന്റെ ഭാര്യ കുബ്‌റ
(19), സഹോദരന്‍ ഷംസീര്‍(16) (ദര്‍സ്‌ വിദ്യാര്‍ത്ഥി), സഫീന(17),
സക്കറിയ(4), ഹനീഫ്‌(5), അഷ്‌ക്കര്‍(14), എന്നിവരെയാണ്‌ കാസര്‍കോട്‌ കിംസ്‌
ആശുപത്രിയിലും, മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചത്‌. ഷംസീര്‍ ഒഴികെ
എല്ലാവരെയും മംഗലാപുരം ആശുപത്രിയിലേക്ക്‌ മാറ്റി. ചൊവ്വാഴ്‌ച വൈകീട്ട്‌
3.30ന്‌ കറന്തക്കാട്‌ ഹോണ്ടാഷോറൂമീന്‌ സമീപം ബൈക്കുകളുമായി വന്ന്‌
നിര്‍ത്തിയിട്ട എച്ച്‌.ആര്‍ 38. എല്‍-5747 നമ്പര്‍ ട്രൈലര്‍ ലോറിയിലാണ്‌
കെ.എ.19 എം-3047 നമ്പര്‍ മാരുതി കാറിടിച്ചത്‌. മാരുതികാറിന്റെ മുന്‍ഭാഗം
പൂര്‍ണ്ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിയ മൈമൂന സംഭവസ്ഥലത്ത്‌
തന്നെ മരിച്ചു. കറന്തക്കാട്ട്‌ തന്നെയുള്ള ഫയര്‍ഫോഴ്‌സ്‌ എത്തി കാര്‍
വെട്ടിപൊളിച്ചാണ്‌ മൈമൂനയുടെ മൃതദേഹം പുറത്തെടുത്തത്‌. ഷെഫീഖ്‌
മദ്രസാധ്യാപകനാണ്‌. അടുത്താഴ്‌ച ഗള്‍ഫിലേക്ക്‌ പോകാന്‍ ഇരിക്കുകയായിരുന്നു.
ഗള്‍ഫില്‍ പോകുന്ന വിവരം എടനീരിലെ ബന്ധുവീടുകളില്‍ പറയാന്‍ പോവുകയായിരുന്ന
ഇവര്‍. മൈമൂനയുടെ മൃതദേഹം കാസര്‍കോട്‌ ജറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌
മാറ്റി.

പ്രാര്‍ത്ഥനാ സമ്മേളനപ്രഖ്യാപനം ആഗസ്റ്റ് 5ന് കാസര്‍കോട്ട്

സഅദാബാദ്: വിശുദ്ധ റമളാന്‍ 25-ാം രാവില്‍ പ്രഗത്ഭരായ പണ്ഡിതരുടെയും പ്രശസ്തരായ സാദാത്തുക്കളുടെയും നേതൃത്വത്തില്‍ സഅദിയ്യ:യില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ പ്രഖ്യാപനവും ‘റമളാന്‍ മുന്നൊരുക്കം’ പ്രഭാഷണവും ആഗസ്റ്റ് 5 വ്യാഴാഴ്ച ഉച്ചക്ക് 2മണിക്ക് കാസര്‍കോട് ജില്ലാ സുന്നി സെന്ററില്‍ നടക്കും മേഖലാ എസ്.വൈ.എസ് പ്രസിഡണ്ട് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയുടെ അദ്ധ്യക്ഷതയില്‍ ജലാലിയ്യാ സമിതി ചെയര്‍മാന്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോള്‍ ഉദ്ഘാടനം ചെയ്യും. സഅദിയ്യ ജനറല്‍ സെക്രട്ടറ സയ്യിദ് കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍ പ്രഖ്യാപനവും മുഹമ്മദ് റഫീഖ് സഅദി ‘റമളാന്‍ മുന്നെരുക്കം’ പ്രഭാഷണവും നടത്തും. ബി.എസ.അബ്ദുല്ല കുഞ്ഞി ഫൈസി, സി. അബ്ദുല്ല മുസ്‌ലിയാര്‍, എ.ബി. മൊയ്തു സഅദി, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍കരീം സഅദി ഏണിയാടി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, ഹമീദ് പരപ്പ, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അയ്യൂബ്ഖാന്‍ സഅദി കൊല്ലം, മൂസ സഖാഫി കളത്തൂര്‍, ശാഫിഹാജി കീഴൂര്‍, പാറപ്പള്ളി ഇസ്മാഈല്‍ സഅദി, മുഗു ഇബ്രാഹീം സഅദി തുടങ്ങിയവര്‍ സംബന്ധിക്കും