Tuesday, August 24, 2010

ഭരണ രംഗത്തെ സ്തീയാധിപത്യം ജനാധിപത്യത്തെ തളര്‍ത്തും: റഹ്മത്തുല്ലാഹ് സഖാഫി

കാസര്‍കോട്: കുടുംബ ഭദ്രതയുടെ നായകത്വം വഹിക്കേണ്ട സ്ത്രീ സമൂഹത്തിനു മേല്‍ നാടിന്റെ ഭരണഭാരം ഒന്നായി അടിച്ചേല്‍പിക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ സ്ത്രീ ശാക്തീകരണത്തിനു പകരം ജനാധിപത്യത്ത തളര്‍ത്താന്‍ കാരണമാകുമെന്ന് പ്രമുഖ പണ്ഡിതന്‍ റഹ്മത്തുല്ലാഹ് സഖാഫി എളമരം അഭിപ്രായപ്പെട്ടു. കാസര്‍കോട് റയ്യാന്‍ നഗരയില്‍ നടന്നു വരുന്ന എസ്.വൈ.എസ് റമളാന്‍ പ്രഭാഷണത്തില്‍ സ്ത്രീ ശാക്തീകരണം ഖുര്‍ആനിക വീക്ഷണം എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. കഴിവു തെളിയിച്ച് ഭരണ നേതൃരംഗത്തേക്കു വരുന്നതിനു പകരം അര്‍ഹരല്ലാത്തവരെ ഭരണഭാരം അടിച്ചേല്‍പിക്കുകയാവും 50 ശതമാനം സ്ത്രീ സംവരണത്തിലൂടെ നടക്കാന്‍ പോകുന്നത്. ബാക്കിയുള്ള അമ്പതില്‍ കൂടി സ്ത്രീകള്‍ക്ക് മത്സരിക്കാമെന്നിരിക്കെ ഫലത്തില്‍ നൂറു ശതമാനം സ്ത്രീ സംവരണമാണ് വരാന്‍ പോകുന്നത്. സ്ത്രീ വല്‍കരണം പൂര്‍ണമാകുന്നതോടെ യോഗ്യരായ പുരുഷന്‍മാര്‍ രാഷ്ട്രീയ രംഗത്തു നിന്ന് മാറുകയോ അല്ലെങ്കില്‍ ബിനാമി ഭരണം നടത്തുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകും. രാഷ്ട്ര നിര്‍മാണത്തിനു കരുത്ത് പകരേണ്ട യുവ ശക്തിയെ ഭരണ രംഗത്തു നിന്ന് അപ്പാടെ മാറ്റി നിര്‍ത്തുന്ന അവസ്ഥ ജനാധിപത്യത്തിനു വരുത്തുന്ന ക്ഷീണം വിലയിരുതതാന്‍ രാഷ്ട്രീയ കക്ഷികള്‍ തയ്യാറാകണം. ഭരണ രംഗത്ത് സ്ത്രീ സംവരണത്തിനു മുറവിളികൂട്ടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃ സ്ഥാനത്ത് എത്ര ശതമാനം സ്ത്രീകളുണ്ടെന്ന് വ്യക്തമാക്കണം. റഹ്മത്തുല്ലാഹ് സഖാഫി ആവശ്യപ്പെട്ടു. പൊതു രംഗത്ത് മുഴുസമയം ഇടപെടുമ്പോഴുണ്ടാകുന്ന കുടുംബപരവും ശാരീരികവുമായ പ്രശ്‌നങ്ങളാണ് ഭരണ മേഖലയില്‍ നിന്ന് സ്ത്രീയെ ഇസ്ലാം നിരുത്സാഹപ്പെടുത്താന്‍ കാരണം. ഇത് സ്ത്രീ വിരുദ്ധമായി ചിത്രീകരിക്കുന്നത് ശരിയല്ല. ലാളനയേല്‍ക്കാതെ വളരുന്ന കുട്ടികള്‍ മൂലമുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ചയായ ഇക്കാലത്ത് കുടുംബ ഭദ്രതക്ക് വീട്ടില്‍ മാതൃ സാന്നിദ്ധ്യം കൂടുതലായി വേണമെന്നത് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. സ്ത്രീ ശാക്തീകരണത്തിനു ഏറ്റവും വലിയ പരിഗണന നല്‍കിയ ഇസ്‌ലാം കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത് പോലും ഭാഗ്യമായാണ് കാണുന്നത്. രണ്ട് പെണ്‍ മക്കളെ വിവാഹം വരെ സംരക്ഷിക്കുന്ന പിതാവിന് പ്രവാചകന്‍. സ്വര്‍ഗം വാഗ്ദാനം നല്‍കിയിട്ടുണ്ട്. റഹ്മത്തുല്ലാഹ് സഖാഫി കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment