Monday, September 6, 2010

മാനുഷികത തിരിച്ചു പിടിക്കുക: ഖലീലുല്‍ ബുഖാരി

കാലങ്ങളായി സമൂഹത്തെ ഐശ്വര്യപൂര്‍ണമാക്കിയ സ്‌നേഹവും മാനുഷികതയും തിരിച്ചു പിടിക്കുകയാണ് നന്മയാഗ്രഹിക്കുന്നവരുടെ ഏറ്റവും വലിയ കര്‍ത്തവ്യമെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. മഅ്ദിന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വീട്ടില്‍ നിന്ന് തുടങ്ങി അയല്‍ക്കാരനിലൂടെ വികസിച്ച് സമുദായമായും സമൂഹമായും പരുവപ്പെട്ടതായിരുന്നു ഇത്. വിഭവങ്ങളുടെ പങ്കുവെപ്പായിരുന്നു ഈ സാമൂഹിക ബോധത്തിന്റെ ആധാര ശില. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ നീതി പൂര്‍വ്വമാക്കുന്നതിലും മനുഷ്യര്‍ തമ്മിലുള്ള ഇടപെടലുകളെ സ്‌നേഹപൂര്‍ണമാക്കുന്നതിലും സവ്വോപരി മനുഷ്യനെ സൃഷ്ടാവലേക്കു അടുപ്പിച്ചു നിര്‍ത്തുന്നതിലും ഇതിന് വലിയ പങ്കുണ്ടായിരുന്നു. അതു നഷ്ടപ്പെട്ടതാണ് വ്യക്തിപരമായും സാമൂഹികമായും ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. മനസ്സിനെ ശുദ്ധീകരിക്കുന്നതിലൂടെ മാത്രമെ നന്മകളുടെ വീണ്ടെടുപ്പ് സാധ്യമാവുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. നന്മകളിലെ വര്‍ദ്ധനവും സ്‌നേഹത്തിലെ തീവ്രതയുമാണ് ഇന്ന് കാലം ആവശ്യപ്പെടുന്നത്. നിലപാടുകളിലെ സജീവത മറ്റുള്ളവരെ അക്രമിക്കാനായിക്കൂടാ. എല്ലാവരെയും പുഞ്ചിരിയോടെ അഭിമുഖീകരിക്കാനാണ് മുഹമ്മദ് നബി പഠിപ്പിച്ചിട്ടുള്ളത്. തുറന്ന മനസ്സും മനുഷ്യപ്പറ്റ് നിറഞ്ഞ പെരുമാറ്റവുമാണ് നല്ല വ്യക്തിത്വത്തിന്റെ അടയാളമെന്നും അദ്ദേഹം ഉണര്‍ത്തി. കുടുംബത്തിലെയും വ്യക്തിയിലെയും നന്മകളുടെ അന്തകനായ മദ്യ വിപത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മദ്യ ദുരന്തങ്ങള്‍ സര്‍ക്കാറുകളുടെ കണ്ണു തുറപ്പിക്കണം. സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കുകയും ശക്തമായ ബോധവല്‍ക്കരണം നടത്തുകയുമാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള മാര്‍ഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


No comments:

Post a Comment