Friday, July 23, 2010

അനാഥ കുഞ്ഞുങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ സംരക്ഷണംമുഹിമ്മാത്ത് ഓര്‍ഫന്‍ ഹോം കെയര്‍ പദ്ധതി തുടങ്ങുന്നു.

പുത്തിഗെ : സേവന രംഗത്ത് രണ്ട് പതിറ്റാണ്ടിലേക്ക് നടക്കുന്ന മുഹിമ്മാത്ത് അനാഥ കുഞ്ഞുങ്ങളെ സ്വന്തം വീടുകളില്‍ തന്നെ സംരക്ഷിക്കുന്ന ഓര്‍ഫന്‍ കെയര്‍ പദ്ധതിക്ക് കൂടി തുടക്കം കുറിക്കുന്നു. കൊച്ചു പ്രായത്തില്‍ പിതാവ് നഷ്ടപെട്ട നൂറുകണക്കിന് അനാഥ ബാല്ല്യങ്ങള്‍ക്ക് ആശ്വാസമേകുന്ന പദ്ധതി ഈ മാസം 30,31 തീയതികളില്‍ നടക്കുന്ന മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്യും. ഒന്നാം ഘട്ടത്തില്‍ കാസര്‍കോട് ജില്ലയിലെയും കര്‍ണാടകയിലെ കുടക്, ദക്ഷിണ കന്നഡ ജില്ലയിലെയും കുഞ്ഞുങ്ങളെ പദ്ധതി പ്രകാരം ദത്തെടുക്കും. ശൈശവം മുതല്‍ നാലാം തരം വരെയുള്ള അനാഥകള്‍ക്ക് ഭക്ഷണ - വസ്ത്ര- പഠന- ചികിത്സാ ചെലവുകള്‍ മാസാമാസം രക്ഷിതാക്കള്‍ക്ക് എത്തിക്കുകയും കുട്ടിയുടെ ധാര്‍മികവും വിദ്യാഭ്യാസ പരവുമായ വളര്‍ച്ചയ്ക്ക് വിവിധ പദ്ധതികള്‍ കാണുകയുമാണ് ഹോംകെയര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം കുട്ടിയെ സംരക്ഷിക്കുന്നതിന് രക്ഷിതാക്കള്‍ക്ക് പാരന്റിംഗ് രംഗത്ത് പരിശീലനവും നല്കും. നാലാം ക്ലാസ് കഴിഞ്ഞതിന് ശേഷം ഉന്നത ഡിഗ്രി വരെ മുഹിമ്മാത്ത് ക്യാമ്പസില്‍ തുടര്‍പഠന അവസരവുമുണ്ടാകും. ഇപ്പോള്‍ നൂറുകണക്കിന് അനാഥ ആണ്‍ പെണ്‍ കുട്ടികള്‍ മുഹിമ്മാത്തില്‍ താമസിച്ച് പഠിച്ച് വരുന്നുണ്ട്. ഇതിനു പുറമേ മുന്നൂറിലേറെ അഗതികളെയും മുഹിമ്മാത്ത് സംരക്ഷിക്കുന്നുണ്ട്. അനാഥത്വം പേറേണ്ടി വരുന്ന കൊച്ചു കുട്ടികള്‍ക്ക് കുടുംബത്തിന്റെ സാന്ത്വനത്തില്‍ തന്നെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹോം കെയര്‍ പദ്ധതിക്ക് കൂടി മുഹിമ്മാത്ത് തുടക്കം കുറിക്കുന്നത്. പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ 35 ഏക്കര്‍ വിസ്തൃതിയില്‍ 20 ലേറെ സ്ഥാപനങ്ങളുമായി മുന്നേറുന്ന മുഹിമ്മാത്തിന്റെ നൂതന കാല്‍വെപ്പ് അനാഥ സംരക്ഷണ രംഗത്ത് വലിയ മുതല്‍ കൂട്ടാവും. ഇതു സംബന്ധമായി ചേര്‍ന്ന മുഹിമ്മാത്ത് എക്‌സിക്യൂട്ടിവ് യോഗത്തില്‍ വൈസ് പ്രസിഡന്റ് ഉസ്മാന്‍ ഹാജി മിത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ ഇസ്സുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി പദ്ധതി അവതരണം നടത്തി. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ഹാജി അമീറലി ചൂരി, സുലൈമാന്‍ കരിവെള്ളൂര്‍, എം.അന്തുഞ്ഞി മൊഗര്‍, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ഖാസിം മദനി കറായ, അബ്ദു സലാം ദാരിമി കുബണൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, എ.എം മുഹമ്മദ് ഹാജി, സി.എച്ച് മുഹമ്മദ് പട്‌ള, സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി, സി.എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ സംബന്ധിച്ചു.

No comments:

Post a Comment